
ചേർത്തല: സംസ്ഥാനത്ത് ഇടതുഭരണം തുടരാനുള്ള സാധ്യതയുണ്ടെന്ന് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. എന്നാൽ, അതിനായി നാമം ജപിച്ചാൽ പോര, ജനവിശ്വാസമർപ്പിച്ചു പ്രവർത്തിക്കണമെന്നും മുൻ മന്ത്രികൂടിയായ ജി സുധാകരൻ പറഞ്ഞു. ജനങ്ങൾക്കിടയിൽ വിനീതരാകണമെന്നും സിപിഐ കടക്കരപ്പള്ളി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ ആദ്യകാല പ്രവർത്തകരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ജി സുധാകരൻ കൂട്ടിച്ചേർത്തു.
പലകാര്യങ്ങളിലും സ്വയം വിമർശനം നടത്തി ജനപിന്തുണ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇടതുപക്ഷ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സംസ്ഥാനത്ത് ഐക്യമുന്നണി സർക്കാർ പിരിഞ്ഞത് ഒഴിവാക്കേണ്ടതായിരുവെന്നും ജി സുധാകരൻ പറഞ്ഞു. പിന്നീട് പാർട്ടി തന്നെ ഇക്കാര്യം വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സഹോദരൻ തമ്മിലുള്ള പോര് ഒരു പോരല്ലെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.
വർഗീയതയെ ചെറുത്ത് മതേതരത്വം സംരക്ഷിക്കാനും തൊഴിലാളികളുടെയും സാധാരണക്കാരുടെയും അവകാശസംരക്ഷണത്തിന് ഇടതുപക്ഷം നിർണ്ണായകമാണ്. ഇത് കേരളം ആണെന്ന് ഗർജിച്ചിട്ട് കാര്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു.











